Thursday, January 12, 2012

ശ്രീകൃഷ്ണനാകുന്ന രക്ഷാകവചം

അസുരക്ഷിതമായ ഭൂമിയില്‍ തന്റെ പുത്രന്‍ പിറവിയെടുത്തപ്പോള്‍ തന്നെ സൂര്യദേവന്‍ അവന് ഒരു ദിവ്യ കവചം നല്‍കി. കര്‍ണന്റെ കവചം തന്റെ പുത്രനായ അര്‍ജുനന് ഭീഷണിയാണെന്ന് വന്നപ്പോള്‍ ഇന്ദ്രന്‍ ആ കവചം ഇല്ലാതാക്കി. "സ്വചന്ദമൃത്യുവായി ഭവിക്കട്ടെ " എന്ന് പുത്രനെ അനുഗ്രഹിച്ച ശന്തനു മഹാരാജാവ് ഭീഷ്മരുടെ പ്രാണന് ദിവ്യകവചം ചമച്ചു. അന്തമായ പാതിവ്രത്യബോധം നിമിത്തം സ്വയം അന്ധത്വം വരിച്ചു കഴിഞ്ഞ ഗാന്ധാരി സ്വന്തം പുത്രന്‍ ജീവന്‍മരണ പോരാട്ടത്തിനിറങ്ങുന്നുവെന്നറിഞ്ഞു ഒരിക്കല്‍ തുറന്ന കണ്ണുകളിലൂടെ ദുര്യോധനന്റെ ശരീരത്തിലേക്ക് തന്റെ സഞ്ചിതശക്തി സന്നിവേശിപ്പിച്ചു. ഭാഗികമായാണെന്കിലും മാതാവില്‍ നിന്ന് ദുര്യോധനനു രക്ഷാകവചം ലഭിച്ചു. അന്നും ഇന്നും മക്കള്‍ക്ക്‌ രക്ഷാകവചം തീര്‍ത്തു കൊടുക്കുവാന്‍ മാതാപിതാക്കള്‍ തങ്ങലാകും വിധം യത്നിക്കുന്നു.

നാം പലരാല്‍ സംരക്ഷിക്കപെടുന്നവരാണ്.എന്നാല്‍ ലഭ്യമായി കൊണ്ടിരിക്കുന്ന സംരക്ഷണതെപറ്റി പലപ്പോഴും നമ്മള്‍ ബോധാവാനമാരല്ല. അര്‍ജുനന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.ഒരു ദിവ്യ ശിരോരത്നത്താല്‍ ശോഭിതനായിരുന്ന ഗുരുപുത്രനായ അശ്വഥാമാവിനെ എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അര്‍ജുനന് അറിയാമായിരുന്നു.എന്നാല്‍ പല പ്രഗല്‍ഭരുമായും ഏറ്റുമുട്ടുമ്പോള്‍ എവിടുന്നോക്കെയോ തനിക്ക് പരിരക്ഷ കിട്ടികൊണ്ടിരിക്കുന്നതായി അര്‍ജുനന് അനുഭവപ്പെട്ടു. അഗ്നിതേജസ്സുള്ള ഒരു പുരുഷന്‍ ശൂലവും പേറിക്കൊണ്ട്‌ തനിക്കായി ശത്രുക്കളെ നേരിടുന്നതും ആ തേജസ്വിയുടെ കരങ്ങള്‍ക്കൊണ്ട് പലരും വധിക്കപെടുന്നതും കണ്ടു.. പക്ഷെ അത്തരത്തില്‍ വധിക്കപ്പെട്ടവര്‍ " അര്‍ജുനന്റെ കരങ്ങളാല്‍ വീരഗതി പ്രാപിച്ചവര്‍ " എന്ന് ഉത്ഘോഷിക്കപ്പെട്ടു.ആരോ ചെയ്ത വീരക്രിത്യങ്ങളുടെ പേരില്‍ തനിക്ക് ഖ്യാതി ലഭിക്കുന്നുവെന്നത് അര്‍ജുനനെ ചിന്താകുഴപ്പത്തിലാക്കി.തുടര്‍ന്ന്‍ ഭഗവാന്‍ വ്യാസന്‍ അര്‍ജുനന്റെ മുന്‍പാകെ പ്രത്യക്ഷപ്പെട്ടു കാര്യങ്ങള്‍ വിശദീകരിച്ചു.തന്റെ മുന്നില്‍ അഗ്നി പോലെ പടര്‍ന്നു നിന്നിരുന്ന വീര പുരുഷന്‍ സാക്ഷാല്‍ ശ്രീപരമേശ്വരനായിരുന്നുവെന്നു അര്‍ജുനന് ബോധ്യപ്പെട്ടു.തനിക്ക് കിട്ടികൊണ്ടിരുന്ന ദിവ്യപരിരക്ഷയുടെ മഹത്വം അര്‍ജുനന്‍ തിരിച്ചറിഞ്ഞു.ഇത്തരം അനുഭവങ്ങള്‍ പിന്നീടും അര്‍ജുനനുണ്ടായി.

അര്‍ജുനന്റെ ശിരസ്സ്‌ ലക്ഷ്യമാക്കി വന്ന കര്‍ണന്റെ നാഗാസ്ത്രത്തില്‍ നിന്നും അദ്ധേഹത്തെ രക്ഷിക്കുവാനായി ശ്രീകൃഷ്ണന്‍ തേര്‍തട്ട് പെട്ടെന്ന് ചിവിട്ടി താഴ്ത്തി. അര്‍ജുനന്റെ ശിരസ്സിനു പകരം കിരീടം നാഗാസ്ത്രത്തിനു ഇരയായി.കുരുക്ഷേത്ര യുദ്ധത്തിന്റെ പതിനെട്ടാം ദിവസം ദുര്യോധനനെ വീഴ്ത്തി വിജയശ്രീലാളിതരായ പാണ്ഡവര്‍ തങ്ങളുടെ ശിബിരത്തിലേക്ക് മടങ്ങി. അര്‍ജുനന്റെ രഥം നയിച്ച്‌ പാണ്ഡവശിബിരത്തിലെത്തിയ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ഗാണ്ടീവവും ആവനാഴിയും എടുത് കൊണ്ട് എത്രയും പെട്ടെന്ന് ഇറങ്ങി മാറുവാന്‍ നിര്‍ദ്ദേശിച്ചു. അനാവശ്യമായ ധൃതി കാട്ടുന്നതെന്തിനെന്നു ശങ്കിച്ചെങ്കിലും അര്‍ജുനന്‍ ശ്രീകൃഷ്ണനെ അനുസരിച്ചു.അര്‍ജുനന്‍ ഇറങ്ങിയതിനു ശേഷം ശ്രീകൃഷ്ണന്‍ രഥത്തില്‍ നിന്ന് ഇറങ്ങി മാറിയതും ആ രഥം കുതിരകള്‍ സഹിതം കത്തി ചാമ്പലായി. പരിഭ്രമിച്ചു നിന്ന അര്‍ജുനനെ സാന്ത്വനിപ്പിച്ചു കൊണ്ട് ശ്രീകൃഷ്ണന്‍ പറഞ്ഞു : "വാസ്തവത്തില്‍ ഈ രഥം മുന്‍പ് തന്നെ നശിച്ചു കഴിഞ്ഞതാണ്. ഇത് വരെ എന്റെ സാന്നിധ്യം ഒഴിയാതിരുന്നത് കൊണ്ടാണ് അത് കത്തിയമരാതിരുന്നത് ".

താന്‍ സഞ്ചരിച്ചിരുന്നത് ഒരു മായാ രഥത്തിലായിരുന്നുവെന്നും ശ്രീകൃഷ്ണന്‍ തന്റെ ദിവ്യരക്ഷാകവചമാണെന്നും അര്‍ജുനന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു.രാത്രിയില്‍ വിജയാഘോഷം നടത്താന്‍ മുതിര്‍ന്ന പാണ്ഡവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ച ശ്രീകൃഷ്ണന്‍ അവരെ ഇരുളിന്റെ മറവില്‍ ഓഘവതി എന്ന നദിയുടെ തീരത്ത് എത്തിച്ചു.ആ രാത്രി പാണ്ഡവശിബരം അശ്വഥാമാവിന്റെ പ്രതികാരാഗ്നിയില്‍ വെന്തുവെന്നീരായി.നടുക്കുന്ന ആ ദൃശ്യം കാണും വരെ പാണ്ടവര്‍ക്ക് ശ്രീകൃഷ്ണന്റെ നടപടികളില്‍ അമര്‍ഷവും നീരസവും നിരാശയും ഉണ്ടായിരുന്നു.ഐതിഹാസികമായ കുരുക്ഷേത്ര യുദ്ധത്തില്‍ വിജയിച്ചിട്ടു വിജയോന്മാധം പ്രകടിപ്പിക്കാന്‍ അനുവദിക്കാന്‍ മോണം ആച്ചരിപ്പിച്ചു ഇരുട്ടില്‍ തപ്പിതടഞ്ഞ് തങ്ങളെ ഓഘവതീ തീരത്ത് എത്തിച്ച ശ്രീകൃഷ്ണന്‍ ദിവ്യചക്ഷുസുള്ള തങ്ങളുടെ ദിവ്യകവചം തന്നെയാണെന്ന് പാണ്ഡവര്‍ അനുഭവിച്ചറിഞ്ഞു..

നന്മനിറഞ്ഞ മനസ്സുല്ലവരൊക്കെ ഈശ്വരന്റെ ദിവ്യമായ പരിരക്ഷക്ക് അര്‍ഹരാണ്.അരൂപിയായ ഈശ്വരന്റെ അദൃശ്യകരങ്ങള്‍ നാം അറിയാതെ തന്നെ നമ്മെ സംരക്ഷിക്കുന്നു.ഋജുവായ മനസ്സുള്ളവരെ അദ്ദേഹം ശരിയായ ദിശയിലേക്ക് നയിക്കുന്നു.പാലാഴി പോലെ ശുദ്ധിയുള്ള മനസ്സിന്റെ നിര്‍മലമായ ഉള്ളറകളില്‍ നിന്നും ശംഖനാദം പോലെ ഭഗവാന്റെ വചനാമൃതം പ്രവഹിക്കുന്നു. അതിനെ നമുക്ക് ധിക്കരിക്കാതിരിക്കാം.ദിവ്യരക്ഷ
ാകവചതിനുള്ളില്‍ വിശ്വാസത്തോടെ പ്രവേശിക്കാം..

No comments:

Post a Comment